മുക്കം മാർക്കറ്റിലെ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു

മുക്കം : മാർക്കറ്റിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ച് നഗരസഭ. പൊലീസ് സംരക്ഷണത്തോടെയായിരുന്നു ഒഴിപ്പിക്കൽ. ഫ്രൂട്സ്, പച്ചക്കറി, ഉണക്ക മത്സ്യം കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. ബലം പ്രയോഗിച്ചാണ് കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചതെന്ന ആരോപണവുമായി വ്യാപാരികൾ രംഗത്തെത്തിയത് നഗരസഭ അധികൃതരുമായി വാക്കേറ്റത്തിനും ഇടയാക്കി.കച്ചവട സ്ഥാപനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതികൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. വ്യാപാരികൾക്ക് 3 ദിവസം മുമ്പ് നോട്ടിസ് നൽകിയിരുന്നതായും നഗരസഭാ അധികൃതർ പറയുന്നു. മന്ത്രി തല അദാലത്തിലും അനധികൃത കച്ചവടങ്ങൾക്കെതിരെ പരാതി ലഭിച്ചിരുന്നു.
നഗരസഭ സെക്രട്ടറി ബിബിൻ ജോസഫ്, ക്ലീൻ സിറ്റി മാനേജർ കെ.എം.സജി എന്നിവരുടെ നേതൃത്വത്തിലാണു കടകൾ ഒഴിപ്പിച്ചത്.നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ വാഹനത്തിൽ കടയിലെ പഴവർഗങ്ങൾ കയറ്റിയതും വ്യാപാരികളെ ചൊടിപ്പിച്ചു.മുക്കത്തെ പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയരികിലുള്ള കച്ചവട കേന്ദ്രങ്ങളാണ് ഒഴിപ്പിച്ചത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും അപകടം സൃഷ്ടിക്കുന്നുണ്ട്. വീതി വളരെ കുറവായ റോഡിൽ അപകട സാധ്യതയും ഏറെയാണ്.