ഇരുചക്രവാഹനഷോറും ഉടമയെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ

മുക്കം : മുക്കത്ത് ഇരുചക്ര വാഹന ഷോറും ഉടമയെ സ്ഥാപനത്തിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. കേസിലെ പ്രധാനപ്രതി കാരമൂല സ്വദേശി അൽത്താഫിനെയാണ് മുക്കം പോലീസ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആക്രമണത്തിൽ ഷോറൂം ഉടമ സിദ്ദീഖിന്റെ ഇടതുകൈയുടെയും ഇടതുകാലിന്റെയും എല്ലുകൾ പൊട്ടുകയും വലതുകണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിദ്ധീഖിന്റെ പരാതിയിൽ പോലീസ് അഞ്ച് പേർക്ക് നേരേയാണ് കേസെടുത്തിരുന്നത്. അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി, അൽത്താഫും സിദ്ധീഖും തമ്മിൽ വിശദീകരണവുമായി രംഗത്തെത്തുകയും അൽത്താഫ് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. മുക്കം എസ്.ഐ. പ്രദീപ്, എ.എസ്.ഐ. മുഹമ്മദ് ജദീർ എന്നിവർ ചേർന്നാണ് അൽത്താഫിനെ അറസ്റ്റുചെയ്തത്. സമൂഹമാധ്യമത്തിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേ ശക്തമായ നിയമ നടപടിപടിയുമായി മുന്നോട്ട് പോവുമെന്ന് ഷോറൂം മാനേജ്മെൻറ് പറഞ്ഞു.