കോടഞ്ചേരി കണ്ണോത്ത് റോഡിൽ നിരന്തരമായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

കോടഞ്ചേരി: കോടഞ്ചേരി കണ്ണോത്ത് റോഡിൽ അമ്പാട്ടുപടി വളവിൽ നിരന്തരമായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. അഗസ്ത്യാമൊഴി കൈതപ്പേയിൽ റോഡിന്റെ കോടഞ്ചേരി അങ്ങാടിക്കും കണ്ണോത്തിനും ഇടയിലുള്ള അമ്പാട്ടുപടി ഭാഗത്ത് റിട്ട. അധ്യാപകനായ ജോയി പുത്തൻപുരയ്ക്കലിന്റെ വീടിനു മുൻപിൽ ആണ് ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നിമറിയുന്നത്.മഴപെയ്താൽ പോക്കറ്റ് റോഡിൽ കൂടി വരുന്ന ചരൽ റോഡിൽ പരക്കുന്നതോടെ അപകടത്തിന്റെ വ്യാപ്തി കൂടുന്നു. അടുത്തടുത്തായി രണ്ട് കൊടും വളവുകളാണ് ഈ റോഡിൽ ഉള്ളത് അമിത വേഗതയിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുന്നതോടെ റോഡിൽ തെന്നി മറിയുകയാണ്.
ഒരു ദിവസം മിനിമം അഞ്ചിൽ അധികം ഇരുചക്ര വാഹനങ്ങൾ ആണ് റോഡിൽ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത്. പോക്കറ്റ് റോഡിൽ കൂടി വരുന്ന ചരൽ ഡ്രെയിനേജിൽ ചാടിക്കുവാൻ കോൺക്രീറ്റ് സ്ലാബ് ഒഴിവാക്കി കോൺക്രീറ്റ് കമ്പികൾ ഉപയോഗിച്ചുള്ള ഗ്രില്ലുകൾ സ്ഥാപിക്കണമെന്നാണ് സമീപ വാസികളുടെ ആവശ്യം. ഈ റോഡിന്റെ സൈഡിൽ പുതുതായി നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ വരെ ഭയത്തോടെയാണ് തൊഴിലെടുക്കുന്നത്. ഇതിനുമുമ്പ് ജോയി പുത്തൻപുരയുടെ വീടിന്റെ മതിലും ഗേറ്റും ഇരുചക്ര വാഹനം ഇടിച്ച് തകർത്തിരുന്നു. നിരവധി യാത്രക്കാരാണ് ഗുരുതരമായ പരുക്ക് മൂലം കഷ്ടത അനുഭവിക്കുന്നത്. റോഡിൽ സൂചന ബോർഡുകളോ, ഡിവൈഡറുകളോ വെക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആഴ്ചകൾക്ക് മുമ്പ് ഒരു ടൂറിസ്റ്റ് ടാക്സി വാഹനവും ഇവിടെ അപകടത്തിൽ പെട്ടിരുന്നു.