വൈദ്യുതലൈനുകൾ തകർന്ന് പ്രദേശം ഇരുട്ടിൽ

കാരശ്ശേരി : ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വീശിയടിച്ച ശക്തമായ കാറ്റിലും കനത്തമഴയിലുംപെട്ട് മരങ്ങൾ കടപുഴകിവീണ് കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാശനഷ്ടം വരുത്തി.
നെല്ലിക്കാപ്പറമ്പിൽ ആദംപടി-സെൽവാ റോഡിൽ തെങ്ങ് കടപുഴകിവീണ് നാല് ഇലക്‌ട്രിക് പോസ്റ്റുകൾ തകർന്ന് ലൈൻ നിലംപൊത്തി.
കുറേനേരം ഗതാഗതതടസ്സവുമുണ്ടായി. കൊളക്കാട്ടിൽ സജീറിന്റെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. വലിയപറമ്പിൽ സി.കെ. മുഹമ്മദിന്റെ കാർ പോർച്ചിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് പോർച്ചിന് കേടുപാറ്റി.
രണ്ടിടങ്ങളിലെയും മരങ്ങൾ എന്റെ നെല്ലിക്കാപ്പറമ്പ് സന്നദ്ധപ്രവർത്തകർ മുറിച്ചുമാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. കാരശ്ശേരി പാറത്തോട് റോഡിലേക്ക് മരങ്ങൾ കടപുഴകിവീണ് മുരിങ്ങമ്പുറായി-തോട്ടുമുക്കം റോഡിൽ ഇലക്‌ട്രിക് ലൈനുകളും പോസ്റ്റുകളും തകർന്നുവീണു. ഗതാഗതതടസ്സവും ഉണ്ടായി. നാലു മരങ്ങൾ വീണ് നാല് ഇലക്‌ട്രിക് പോസ്റ്റുകളും ലൈനുമാണ് തകർന്നത്. മുക്കം അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.വൈദ്യുതലൈനുകൾ തകർന്നതോടെ പ്രദേശം രാത്രി ഇരുട്ടിലുമായി.