തുരങ്കപാത: അനുബന്ധറോഡുകൾ വികസിപ്പിക്കും

തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ അനുബന്ധറോഡുകൾ വികസിപ്പിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. തുരങ്കപാത പദ്ധതിയുടെ മുന്നോടിയായി 2024 ഫെബ്രുവരിയിൽ കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുന്ദമംഗലം-അഗസ്ത്യൻമുഴി-തിരുവമ്പാടി-ആനക്കാംപൊയിൽ -മറിപ്പുഴ-കള്ളാടി-മേപ്പാടി-കല്പറ്റ പാതയെ സംസ്ഥാനപാതയായി വിജ്ഞാപനം ചെയ്തിരുന്നു. ഈ പാത എസ്എച്ച് 83 എന്ന പേരിലാണ് അറിയപ്പെടുന്നത്.
പുല്ലൂരാംപാറ വഴി കടന്നുപോകുന്ന മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയായിട്ടുണ്ട്. മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന കക്കാടംപൊയിൽ-നിലമ്പൂർ റീച്ചാണ് ഇനി പൂർത്തിയാകാനുള്ളത്. തുരങ്കപാതയുമായി എളുപ്പം ബന്ധിപ്പിക്കുന്നതിനുതകുന്നതാണ് മലയോര ഹൈവേ. ഇരുപാതകളുമായി ബന്ധിപ്പിക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
തുരങ്കപാത നിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ ഈമാസംതന്നെ മേപ്പാടിയിലെത്തും. മേപ്പാടിയിൽനിന്നാണ് ആദ്യം നിർമാണം ആരംഭിക്കുക. വൈകാതെ മറിപ്പുഴ ഭാഗത്തുനിന്ന് തുടങ്ങും. തുരങ്കം നിർമിക്കുന്നതിനാവശ്യമായ യന്ത്രസാമഗ്രികൾ എത്തിക്കുന്നതിനായി മറിപ്പുഴ ഭാഗത്ത് ഈ മാസം താത്കാലികപാലത്തിന്റെ നിർമാണം ആരംഭിക്കും. ഈ മാസം 15-ന് കരാറുകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ കമ്പനിക്ക് കൈമാറുന്നതോടെ സൈറ്റ് ക്യാമ്പിന്റെയും ഓഫീസിന്റെയും പ്രവൃത്തി ആരംഭിക്കും. ഒക്ടോബർ ഒന്നിന് മേപ്പാടി ഭാഗത്തുനിന്ന് മണ്ണുനീക്കം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിക്കും. മറിപ്പുഴ ഭാഗത്തുനിന്നുള്ള മുന്നൊരുക്ക പ്രവൃത്തികൾ ഡിസംബർ 12-ന് ആരംഭിക്കും. തുരങ്കപാതയുടെ നിർമാണക്കരാർ ദിലീപ് ബിൽഡ് കോൺ കമ്പനിയും മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകേ നാലുവരി ആർച്ച് സ്റ്റീൽപ്പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിക്കുമാണ്.







