പരീക്ഷ സമയം പൂർത്തിയാകും മുൻപ് ആൻസർ ഷീറ്റ് പിടിച്ച് വാങ്ങി; ഇൻവിജിലേറ്ററായി വന്ന അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ പരാതി

തിരുവമ്പാടി : എൽ എസ് എസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കെ സമയം പൂർത്തിയാകും മുൻപ് വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് അദ്ധ്യാപിക പിടിച്ച് വാങ്ങിയതായി പരാതി. കോഴിക്കോട് തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കാണ് ദുരനുഭവം ഉണ്ടായത്.
മണാശ്ശേരി സ്കൂളിൽ നിന്നും ഇൻവിജിലേറ്ററായി വന്ന അദ്ധ്യാപികയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ, കോഴിക്കോട് ഡിഡി ഇ , താമരശ്ശേരി ഡി.ഇ. ഒ, മുക്കം എ. ഇ. ഒ എന്നിവർക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പരാതി നൽകി.
ഫെബ്രുവരി മാസം 26 ന് സെക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ. വൈകുനേരം 3.30 ന് അവസാനിക്കണ്ട പരീക്ഷയുടെ ആൻസർ പേപ്പർ ഇൻവിജിറ്ററായി മണാശ്ശേരി സ്കൂളിൽ നിന്നും വന്ന അദ്ധ്യാപിക പരീക്ഷാസമയം പൂർത്തിയാക്കാതെ 2.45 ന് തന്നെ ബലാൽക്കാരമായി കുട്ടികളിൽ നിന്നും വാങ്ങിയെന്നാണ് ആരോപണം.
ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം ഉണ്ടാക്കുകയോ ഒന്നാം പേപ്പറിൻ്റെ മാർക്കിന് ആനുപാതികമായി മാർക്ക് നൽകി എൽ എസ് എസ് പരീക്ഷയുടെ ഫലം പ്രഖാപിക്കുകയോ ചെയ്യണം എന്നുമാണ് കുട്ടികളുടെ ആവശ്യം.
കോഴിക്കോട് ഡി.ഡി.ഇ ക്ക് പരാതി നൽകാൻ തിരുവമ്പാടിയിൽ നിന്നും കുട്ടികളും രക്ഷിതാക്കളും സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിൽ നേരിട്ടെത്തി. അവരോടൊപ്പം കേരള റെക്കഗ്‌നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ ) ജില്ലാ പ്രസിഡൻ്റ് ഡോ. എസ് .വിക്രമൻ ട്രഷറർ ഹർഷാദ് എം. ഷാ എന്നിവരും പങ്കെടുത്തു.






