കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സന്ദർശിച്ചു.

കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിൽ കോടഞ്ചേരി വളയത്തിൽപടി ഭാഗത്ത് പുതുതായി നിർമിച്ച സംരക്ഷണഭിത്തി തോട്ടിലേക്ക് തകർന്നു വീണിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കരിങ്കൽ കെട്ട് തകർന്നു വീണത്.
കരാറുകാരന്റെ ആശാസ്ത്രീയമായ നിർമ്മാണമാണ് ചെറിയ മഴയിൽ തന്നെ കരിങ്കൽകെട്ട് തകരാൻ കാരണമെന്നും യൂത്ത് കോൺഗ്രസിന്റെ അഴിമതി ആരോപണങ്ങൾ സത്യമായി വരികയാണെന്നും നേതാക്കൾ പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് കെട്ടിയ കെട്ട് കഴിഞ്ഞ ദിവസത്തെ മഴയിൽ പൊളിയാതെ നിന്നത് പുതിയ ഭിത്തിയുടെ അശാസ്ത്രീയത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. നൂറുശതമാനവും പ്രവർത്തികളിൽ അഴിമതി ആണെന്ന് ജനങ്ങൾക്കു ബോധ്യപ്പെട്ടുവെന്നും കരാറുകാരനെ തിരിച്ചു വിളിച്ചു കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപെടുത്തുകയാണ് സർക്കാർ ഇനി ചെയ്യേണ്ടതെന്നും വരും ദിവസങ്ങളിൽ മലയോര മേഖലയിൽ മഴകനക്കുന്ന സാഹചര്യത്തിൽ കൈതപ്പൊയിൽ മുതൽ അഗസ്ത്യമുഴി വരെ ഇതുവരെ നിർമിച്ച സംരക്ഷണ ഭിത്തികൾ എത്രയും വേഗം അധികാരികൾ പരിശോധിക്കണമെന്നും സ്ഥലം സന്ദർശിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ അഭിപ്രായപ്പെട്ടു.
ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഇല്ലിമൂട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജിലിൻ മംഗലത്ത്, പുന്നക്കൽ മേഖല പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കമറുദീൻ അടിവാരം, ലൈജു അരീപ്പറമ്പിൽ, അജ്മ്മൽ യൂ.സി, എബിൻ പൂംതുരുത്തിൽ, എന്നിവരും സ്ഥലം സന്ദർശിച്ചു.








