കാട്ടുപന്നികളെ വെടിവയ്ക്കൽ: കോടഞ്ചേരിക്ക് അനുമതി

കോടഞ്ചേരി ∙ പഞ്ചായത്ത് പ്രദേശത്ത് കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ കോഴിക്കോട് ഡിഎഫ്ഒ അനുമതി നൽകി. ജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിനാണ് ആദ്യമായി അനുമതി ലഭ്യമായത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തോക്ക് ലൈസൻസുള്ള 6 പേർക്കാണു കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനായി ഡിഎഫ്ഒ അനുമതി നൽകിയത്.
6 മാസമാണ് ഇവരുടെ കാലാവധി. കാട്ടുപന്നികളെ വെടിവച്ചു കൊന്നാൽ ഉടൻ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരം അറിയിക്കണം. വനത്തിനുള്ളിൽ വച്ചു വെടിവയ്ക്കാൻ പാടില്ല. മുലയൂട്ടുന്ന പന്നികളെ വെടിവയ്ക്കുന്നത് ഒഴിവാക്കണം. പഞ്ചായത്തിലെ ചിപ്പിലിത്തോട്, നൂറാംതോട്, തുഷാരഗിരി, കൂരോട്ടുപാറ, മഞ്ഞുവയൽ, മൈക്കാവ്, കരിമ്പാലകുന്ന്, വേളംകോട് എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യമുള്ള പ്രദേശങ്ങളായി വനം വകുപ്പ് നിശ്ചയിച്ചത്.
വർഗീസ് പി.ചാലിൽ, വില്യംസ് അമ്പാട്ട്, കെ.ഡബ്ല്യു.തങ്കച്ചൻ കുന്നുംപുറത്ത്, ജോർജ് ജോസഫ് എടപ്പാട്ട്കാവുങ്ങൽ, വി.എ.ജോസ് വെട്ടൂർകുടിയേൽ, എൻ.വൈ.രാജു ഞാളിയേത്ത് എന്നിവർക്കാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി. അനുമതി പത്രം പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ കൈമാറി.
News from Twentyfour







