Mukkam

തീരമിടിഞ്ഞ് ചെറുപുഴ; തീരത്തെ കൃഷിയിടങ്ങളും അനുദിനം പുഴയിൽ പതിക്കുന്നു

മുക്കം :ചെറുപുഴയുടെ തീരങ്ങൾ ഇടിഞ്ഞു തീരുമ്പോഴും പുഴയോരം സംരക്ഷണത്തിനുള്ള പദ്ധതികൾ എങ്ങുമെത്തിയില്ല. ശക്തമായ മഴയിൽ തീരങ്ങൾ വർഷം തോറും ഇടിഞ്ഞു പുഴയിൽ പതിക്കുമ്പോഴും എസ്റ്റിമേറ്റുകൾ പുതുക്കൽ മാത്രം നടക്കുന്ന അവസ്ഥയാണെന്നാണ് ആക്ഷേപം. ഇടിച്ചിൽ വ്യാപകമായതിനു പുറമേ കാരശ്ശേരി പഞ്ചായത്തിലെ പാലക്കടവ് ഭാഗത്തു മൈതാനം നിർമിച്ചതു മൂലം പുഴ ഗതിമാറി ഒഴുകിയും ഇടിച്ചിൽ വ്യാപകമാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് ചെറുപുഴയുടെ കൊല്ലേറ്റക്കടവ്, പുതിയോട്ടിൽ കടവ് ഭാഗങ്ങളിൽ സംഭവിച്ചത്. 

മൈതാനം നിർമാണം മൂലം പുഴ ഗതിമാറി കൃഷിയിടങ്ങൾ നഷ്ടമായതായുളള തെക്കെകണ്ടിയിൽ രജനിയുടെ പരാതിയിൽ പുഴ സംരക്ഷണത്തിന് 2017ൽ ജലസേചന വകുപ്പ് അധികൃതർ 18 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. 2021ൽ എസ്റ്റിമേറ്റ് 20 ലക്ഷമായി ഉയർത്തി മേലധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പു ജനുവരിയിൽ ലഭിച്ചതു മാത്രമാണ് അടുത്ത കാലത്തെ ഏക നടപടിയെന്ന് തെക്കെകണ്ടിയിൽ പുരുഷോത്തമൻ ചൂണ്ടിക്കാട്ടുന്നു. 

മഴ ശക്തമാകുമ്പോൾ മീറ്ററുകളോളമാണ് പുഴയോരം ഇടിയുന്നത്. ഒട്ടേറെ കുടുംബങ്ങളുടെ തീരത്തെ കൃഷിയിടങ്ങളും അനുദിനം ഇടിഞ്ഞു പുഴയിൽ പതിക്കുന്നു. ഇടിച്ചിൽ മൂലം ഒട്ടേറെ വീടുകളും ഭീഷണി നേരിടുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന കൃഷിയിടങ്ങളാണ് വർഷം തോറും പുഴയിൽ പതിക്കുന്നത്. ഇതൊക്കെയാണെങ്കിലും ചെറുപുഴയുടെ തീരങ്ങൾ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് അധികൃതർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.

Related Articles

Leave a Reply

Back to top button