ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം; കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കൂടരഞ്ഞി: മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുമ്പാറയിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം. പരിക്കേറ്റ മലപ്പുറം വണ്ടൂർ കരിപ്പത്തൊടിക സാജു റഹ്മാനെ (32) മാമ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിലമ്പൂർ പുതിയത്ത് സഹീർ അലി (40), കമറുദ്ധീൻ (40), ഉള്ളിയേരി മനാലിൽ മുഹമ്മദ് (54), എസ്റ്റേറ്റ്മുക്ക് തേറാപറമ്പിൽ മൂസ (60) എന്നിവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുക്കത്തുനിന്നും അഗ്നിരക്ഷാസേനയും തിരുവമ്പാടി പോലീസും സ്ഥലത്തെത്തി. കഴിഞ്ഞ നവംബറിൽ രണ്ട് വിദ്യാർഥികളുടെ ദാരുണാന്ത്യത്തിനിടയക്കിയ റോഡിൽ സുരക്ഷാവേലികൾ സ്ഥാപിച്ചെങ്കിലും സംരക്ഷണഭിത്തികൾ നിർമിച്ചില്ല.
മുന്നറിയിപ്പ് ബോർഡുകളുമില്ല. കഴിഞ്ഞവർഷം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. റോഡരികിൽ അമ്പതടിയോളം താഴ്ചയുളള കൊക്കയാണുള്ളത്. പൊന്തക്കാടുകൾ നിറഞ്ഞുകിടക്കുന്നതിനാൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽതന്നെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടെന്ന് വരില്ല. അപകടമുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്ന് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.






