എസ്.ബി.ഐയുടെ കർഷകദ്രോഹ നിലപാട് അവസാനിപ്പിക്കണം; കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി

തിരുവമ്പാടി: റബ്ബർ, നാളികേരം ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലതകർച്ചയും കാർഷിക വിളകളുടെ രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും വന്യമൃഗ ശല്യവുംകൊണ്ട് മലയോര മേഖലയിലെ കർഷകർ പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ദുരിതങ്ങളെ അഭിമുഖീകരിക്കുന്നതിനിടെ കർഷകർക്ക് വിനയാകുന്ന പുതിയ നീക്കവുമായി എസ്.ബി.ഐ. കാർഷിക വായ്പക്ക് പ്രോസസ്സിംഗ് ചാർജ് ഇനത്തിൽ ഓരോ വായ്പക്കും പതിനൊന്നായിരം രൂപ വീതം ഈടാക്കുകയാണ് എസ്.ബി.ഐ. പലിശ സബ്‌സിഡിയുടെ ആനുകൂല്യം കിട്ടേണ്ട കർഷകർ പലിശ അടക്കാൻ വരുന്ന സന്ദർഭത്തിൽ മാത്രമാണ് ഭീമമായ ഈ സംഖ്യ പ്രോസസ്സിംഗ് ചാർജ് ഇനത്തിൽ അടക്കണമെന്ന് അറിയുന്നത്.
മുൻകൂട്ടി വിവരം ലഭിക്കാത്ത കർഷകർക്ക് പിന്നീട് പ്രോസസ്സിംഗ് ചാർജ് അടക്കേണ്ടി വരുന്നതിന് പുറമേ പലിശ സബ്‌സിഡിയുടെ ആനുകൂല്യം അവധി തെറ്റിയത് മൂലം നഷ്ടപ്പെട്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. രാജ്യത്ത് മറ്റൊരു ബാങ്ക്കൾക്കും ഇല്ലാത്ത എസ്.ബി.ഐയുടെ കർഷകദ്രോഹ നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം തിരുവമ്പാടി എസ്.ബി.ഐ ബ്രാഞ്ച് അടക്കം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിക്കുമെന്നും തിരുവമ്പാടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന നിയോജകമണ്ഡലം കമ്മിറ്റിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ടോമി കൊന്നക്കൽ, ജോസ് മടപ്പള്ളിൽ, സണ്ണി കാപ്പാട്ടുമല, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ സണ്ണി പുലിക്കുന്നേൽ, ജുബിൻ മണ്ണുകുശുമ്പിൽ, ഒ.കെ ബൈജു, അനീഷ് പനച്ചിയിൽ, റോബർട്ട് നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി,ബിനു സി കുര്യൻ, സജി കൊച്ചുപ്ലാക്കൽ തുടങ്ങിയവർ സംസരിച്ചു.







