മാലിന്യ സംസ്കരണ പ്ലാന്റ് വിവാദം; ഗൂഢാലോചനക്ക് പിന്നിൽ പാർട്ടി സംഘമെന്ന് യൂത്ത് കോൺഗ്രസ്

ഇന്ന് തിരുവമ്പാടിയിൽ ഗ്രാമ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പിടികൂടിയിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റിനെ ദുരുപയോഗം ചെയ്തു പണം തട്ടുന്ന സംഘമാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. പാർട്ടി പ്രവർത്തകരായ സംഘം വാർഡുകൾ തോറും അജൈവ മാലിന്യം വൻ തുകയ്ക്ക് കരാർ എടുത്ത് അവ പഞ്ചായത്ത് പ്ലാന്റ് പരിസരത്ത് കൊണ്ട് വന്ന് ഇടുന്നുവെന്നും ഹരിത കർമ്മ സേനയുടെ ഒത്താശ ഇല്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധ്യമല്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രസ്തുത വിഷയത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
മാലിന്യം തള്ളാനെത്തിയവർ പഞ്ചായത്ത് സെക്രട്ടറിയോട് സ്ഥിരം ആയി ഇത് ചെയ്യാറുണ്ട് എന്നു വെളിപ്പെടുത്തിയതും ഒരു പാർട്ടിയുടെ യുവജന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സ്ഥിരം സാന്നിധ്യം ഉള്ള അഞ്ച് പേരാണ് ഈ സംഘത്തിൽ ഉള്ളത് എന്നതും ഇതിൽ ഗൂഢാലോചന ഉണ്ട് എന്നതിന് മതിയായ കാരണങ്ങളായി യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആരോപണങ്ങളും ഇതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. പരാതി രഹിതമായി കൊറോണ പ്രതിരോധ പ്രവർത്തനം നടത്തുന്ന തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പ്രവർത്തനം ജനങ്ങളിൽ എത്തുന്നത് തടയാനും കരിവാരിതേക്കാനുമുള്ള പാർട്ടി നയത്തിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ എന്ന് പ്രസ്തുത വിഷയത്തിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു .
മണ്ഡലം പ്രസിഡന്റ് അജ്മൽ യൂ സി അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അർജുൻ ബോസ്, അമൽ നേടുങ്കല്ലേൽ, ജിതിൻ പല്ലാട്ട്, ലിബിൻ അമ്പാട്ട്, സലീം സുൽത്താൻ, ലിബിൻ തുരുവേലിൽ, അരുൺ ആൻഡ്രൂസ്, സാക്കിർ പി എസ് തുടങ്ങിവർ പങ്കെടുത്തു.






