പതിനൊന്ന് വർഷമായി ഫയലിൽ ഒതുങ്ങി കൂടി തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം
തിരുവമ്പാടി : തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം ഫയലിൽ കുരുങ്ങിയിട്ട് ഒരു ദശാബ്ദം പിന്നിട്ടുവെങ്കിലും സ്ഥലം ഏറ്റെടുത്ത് ഫണ്ടിനു ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷമായിട്ടും മറ്റു നടപടി ക്രമങ്ങൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്. 2010ൽ ഗവ. ഐടിഐ അനുവദിച്ചപ്പോൾ ഒരു വർഷത്തിനുള്ളിൽ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കണമെന്നു നിർദേശിച്ചെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
ഇപ്പോഴും വാടക കെട്ടിടത്തിലാണു വിദ്യാർത്ഥികൾ. കെട്ടിട സൗകര്യം ഇല്ലാത്തതിനാൽ ഐടിഐ യുടെ അംഗീകാരം പിൻവലിക്കുമെന്ന ഐടിഐ ഡയറക്ടറുടെ കത്ത് പല തവണ പഞ്ചായത്തിനു ലഭിച്ചിരുന്നു. ഓരോ തവണയും ഉടൻ ശരിയാക്കാം എന്ന മറുപടിയിൽ സ്ഥാപനം നിലനിർത്തുകയായിരുന്നു. 10 വർഷമായി ലക്ഷക്കണക്കിനു രൂപയാണ് പ്രത്യേകം അനുവാദം വാങ്ങി പഞ്ചായത്ത് വാടകകക്ക് നൽകുന്നത്.
സൗകര്യപ്രദമായ സ്ഥലം പഞ്ചായത്ത് നൽകിയിട്ടും കെട്ടിട നിർമാണം നീളുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഐടിഐ സംരക്ഷണ സമിതി രംഗത്ത് ഉണ്ട്. നിയമനടപടി പൂർത്തീകരിച്ച് ഉടൻ തന്നെ ഐടിഐ കെട്ടിടത്തിന്റെ നിർമാണം തുടങ്ങുമെന്ന് എംഎൽഎ ജോർജ് എം.തോമസ് പറഞ്ഞു.