വീട്ടിലിരിക്കുന്നവരെ അകത്തു കയറി ആക്രമിക്കും, രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ!
കോഴിക്കോട് ∙ നഗരം വീണ്ടും തെരുവുനായ് പേടിയിൽ. ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമല്ല, വീടുകളിലിരിക്കുന്നവരെ അകത്തു കയറി വരെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവായി. ചൂടു കൂടിയതോടെ കല്ലായിപ്പുഴയോരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. സൗത്ത് ബീച്ചിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികളുടെ അടിയിലാണ് മറ്റൊരു സംഘം തെരുവുനായ്ക്കൾ വിശ്രമിക്കുന്നത്.
കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, ചാലപ്പുറം, കോട്ടൂളി തുടങ്ങി തിരക്കേറിയ മേഖലകളിൽപ്പോലും തെരുവുനായ്ക്കൾ ആരെയും ഭയക്കാതെ ഓടിനടക്കുകയാണ്. മുൻപ് കോർപറേഷൻ പരിധിയിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താറുണ്ടായിരുന്നു. എന്നാൽ, അടുത്തകാലത്തു നായ്ക്കളെ പിടികൂടാൻ ആളെ കിട്ടാതായതോടെ പദ്ധതി മന്ദഗതിയിലായി.
ചൂട് കൂടിയതോടെ തെരുവുനായ്ക്കൾ തണൽതേടി പലയിടങ്ങളിലേക്കും വരുന്നുണ്ട്. ഇവ കൂട്ടംകൂടി ജനങ്ങളെ അക്രമിക്കുന്നു. പല സ്ഥലങ്ങളിലും രാത്രി തെരുവുനായ ശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായശല്യം കൂടുതലാണെങ്കിൽ കോർപറേഷനിൽ അറിയിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.