ശാന്തിനഗറിൽ മൊബൈൽ റേഞ്ചില്ല;ഓൺലൈൻ പഠനം മുടങ്ങുന്നു

കോടഞ്ചേരി∙ ഓൺലൈൻ സൗകര്യങ്ങളില്ലാതെ ഒരു കുട്ടിക്കു പോലും അധ്യയനം മുടങ്ങില്ല എന്ന് അധികൃതർ ആവർത്തിച്ചു ആണയിടുമ്പോഴും പഞ്ചായത്തിലെ ശാന്തിനഗറിലെ വിദ്യാർഥികൾ മൊബൈൽ റേഞ്ച് തേടി മല കയറുകയാണ്.മൈക്കാവ്, വേളംകോട്, പെരുവല്ലി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിൽ മൊബൈൽ സിഗ്നൽ ലഭിക്കുമ്പോൾ ഈ പ്രദേശങ്ങളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ശാന്തിനഗറിൽ കോൾ ചെയ്യുന്നതിനു പോലും സിഗ്നൽ ലഭിക്കാത്ത സ്ഥിതിയാണ്. പിജി എൻജിനീയറിങ്, നഴ്സിങ്, ടീച്ചിങ്, പ്ലസ്ടു, ഡിഗ്രി എന്നിങ്ങനെ വിവിധ കോഴ്സുകൾ ചെയ്യുന്ന ഇരുനൂറോളം വിദ്യാർഥികളുടെ ഓൺലൈൻ അധ്യയനമാണ് ഇതുമൂലം മുടങ്ങുന്നത്.
വർക്ക് അറ്റ് ഹോം വ്യവസ്ഥയിൽ ഉപജീവന മാർഗം തേടുന്നവരും പ്രതിസന്ധിയിലാണ്. കഴിഞ്ഞ വർഷം തന്നെ പലതവണ ഈ വിഷയം പഞ്ചായത്തിന്റെയും അധികാരികളുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ല. സ്ഥലം നൽകുന്നതിന് ആളുകൾ തയാറായിട്ടും ടവർ സ്ഥാപിക്കുന്നില്ല.ശാന്തിനഗർ സൈക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. വാർഡ് മെംബർ സിബി ചിരണ്ടായത്ത്, ക്ലബ് പ്രസിഡന്റ് ജിജി ജോർജ് മഞ്ചേരി, സെക്രട്ടറി ചാക്കോ കൊടൂർ എന്നിവർ പ്രസംഗിച്ചു.






