തിരുവമ്പാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം; ആസൂത്രണത്തിൽ പിഴവില്ലെന്ന് മുൻ പ്രസിഡന്റ്

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ സൂപ്പർ എം.ആർ.എഫ്. മാലിന്യപ്ലാന്റ് പ്രവർത്തനം അവതാളത്തിലാകാൻ കാരണം മുൻ ഭരണസമിതിയുടൈ പിടിപ്പുകേടുകൊണ്ടാണെന്ന നിലവിലെ ഭരണസമിതിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് മുൻ പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ ആസൂത്രണത്തിൽ പിഴവ് വന്നിട്ടില്ല. മാലിന്യ സംസ്കരണത്തിനും പൊതുശ്മശാനത്തിനും സ്ഥലം വാങ്ങിയത് 2005-2010 കാലത്ത് ഇടതുഭരണ സമിതിയാണ്.
അന്നത്തെ പഞ്ചായത്ത് സമിതിക്ക് ലഭിച്ച രാഷ്ട്രപതിയുടെ നിർമൽ പുരസ്കാര ത്തുകയായ 10 ലക്ഷം രൂപയും ശേഷിക്കുന്ന തുക പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച മാലിന്യസംസ്കരണ പ്ലാന്റിനായി പ്രോജക്ട് തയ്യാറാക്കി. എന്നാൽ 2010-2015 കാലത്തെ യു.ഡി.എഫ്. ഭരണസമിതി പൊതുശ്മശാനത്തിനോ മാലിന്യനിർമാർജനത്തിനോ ഉള്ള ശ്രമം നടത്തുകയുണ്ടായില്ല. എൽ.ഡി.എഫ്. ഭരണസമിതിവെച്ച ഫണ്ട് ലാപ്സാക്കുകയും ചെയ്തു.
2015-2020 കാലത്തെ എൽ.ഡി.എഫ്. ഭരണസമിതിയാണ് നിലവിലുള്ള രൂപത്തിൽ സൂപ്പർ എം.ആർ.എഫ്. പ്ലാന്റും പഞ്ചായത്ത് മിനി എം.സി.എഫും ഗ്യാസ് ക്രിമറ്റോറിയവും ജൈവമാലിന്യ പ്ലാന്റും പണികഴിപ്പിച്ചത്. കാലാവധി കഴിഞ്ഞ കരാറുകൾ യഥാസമയം പുതുക്കാതിരുന്നതുകൊണ്ടാണ് സഹായ സംഘടനയായ നിറവ് പിൻവാങ്ങിയത്.
പ്ലാന്റ് പരിസരത്ത് മാലിന്യം കുമിഞ്ഞു കൂടിയത് ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.







