ഓമശ്ശേരി കക്കാട്ടുകുന്നുമ്മൽ രണ്ടാം വാർഡിലെ തിരഞ്ഞെടുപ്പ് തോൽവി : മൂന്നാളുടെപേരിൽ സി.പി.എം നടപടിയെടുത്തു

ഓമശ്ശേരി:തദ്ദേശ തിരഞ്ഞെടുപ്പിൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കക്കാട്ടുകുന്നുമ്മൽ രണ്ടാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ. രാധാകൃഷ്ണനെതിരായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ മൂന്നാളുടെപേരിൽ സി.പി.എം. നടപടിയെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി അംഗം എ. ഏലിയാമ്മയെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു., കർഷകസംഘം എന്നിവയുടെ ഏരിയാകമ്മിറ്റി അംഗവുമായിരുന്ന കെ. ബാലനെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കി. ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് ബാബുവിനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു.
പാർട്ടി കോട്ടയായി അറിയപ്പെട്ടിരുന്ന രണ്ടാം വാർഡിലെ തോൽവി ഇടതുമുന്നണിക്ക് ഓമശ്ശേരിയിൽ കനത്ത തിരിച്ചടിയായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള ചിലരുടെ പ്രവർത്തനഫലമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെപോയതെന്നും കുറ്റക്കാരുടെപേരിൽ നടപടി വേണമെന്നും പാർട്ടി ഘടകങ്ങളിൽ ആവശ്യമുയർന്നിരുന്നു. 86 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി കെ. കരുണാകരനോട് കെ.കെ. രാധാകൃഷ്ണൻ തോറ്റത്. ഡി.വൈ.എഫ്.ഐ. ഏരിയാ സെക്രട്ടറി മെഹറൂഫ് തട്ടാഞ്ചേരി, മുടൂർ ബ്രാഞ്ച് സെക്രട്ടറി എം. സത്യപാലൻ എന്നിവർ പ്രദേശത്തെ അറുപതിലധികം പ്രവർത്തകരെ നേരിൽ കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്മേലാണ് പാർട്ടി നടപടി







