റോഡിനോടനുബന്ധിച്ച് അഴുക്കുചാലുകൾ; യാത്രക്കാർക്ക് ദുരിതമാകുന്നു
മുക്കം : കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിനോടനുബന്ധിച്ച് അഴുക്കുചാലുകൾ നിർമിക്കാത്തതും അഴുക്കുചാലുകൾ നിർമിച്ചതിലുള്ള അപാകവും യാത്രക്കാർക്ക് ദുരിതമാകുന്നു. അഴുക്കുചാലുകളില്ലാത്തതിനാൽ മഴവെള്ളം റോഡരികിൽ കെട്ടിക്കിടക്കുകയാണ്. ഇതുകാരണം റോഡ് തകരുകയാണ്. വാഹനംപോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് ചെളിതെറിക്കുന്നതും പതിവ്. കിലോമീറ്ററിന് നാലുകോടിരൂപ ചെലവിൽ നവീകരിക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലുൾപ്പെടെയാണ് ഈ ദുരിതം.
13 കിലോമീറ്റർ ദൈർഘ്യമുള്ള അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ് നവീകരണത്തിനും അഴുക്കുചാലുകൾ നിർമിക്കുന്നതിനുമായി 14 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇവിടെ ചുരുക്കം ഇടങ്ങളിൽമാത്രമാണ് അഴുക്കുചാലുകൾ നിർമിച്ചത്. ചെറിയ മഴപെയ്താൽപോലും വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലത്തുപോലും ഓവുചാൽ നിർമിച്ചില്ല.
അഗസ്ത്യൻമുഴിക്കും വെസ്റ്റ് മാമ്പറ്റയ്ക്കുമിടയിൽ അപകടാവസ്ഥയിലായ രണ്ടുകലുങ്കുകളും പുനർനിർമിച്ചില്ല. വെള്ളക്കെട്ട് രൂപപ്പെടുന്ന മാമ്പറ്റ പ്രതീക്ഷ സ്കൂളിനുസമീപത്തും കൊറ്റങ്ങൽ ക്ഷേത്രപരിസരത്തും വെസ്റ്റ് മാമ്പറ്റയിലുമൊക്കെ അഴുക്കുചാൽ നിർമിക്കണമെന്ന് നാട്ടുകാർ കരാറുകാരോടും പി.ഡബ്ല്യു.ഡി. അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.