6.8 കി.മീ. തുരങ്കപ്പാത, വേണ്ടി വരിക 11.1586 ഹെക്ടർ ഭൂമി; 26 കുടുംബങ്ങളെ ബാധിക്കുമെന്ന് പഠനം

തിരുവമ്പാടി: തുരങ്കപ്പാതയുടെ സാമൂഹിക ആഘാത പഠനം നടത്തിയ ഏജൻസി പ്രദേശത്തിന്റെ പാരിസ്ഥിതിക അവസ്ഥയെ ബാധിക്കാത്ത നിർമാണം നടത്തണമെന്ന നിർദേശം സമർപ്പിച്ചു. തിരുവമ്പാടി – നെല്ലിപ്പൊയിൽ വില്ലേജുകളിലായി 26 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കേണ്ടി വരും. തിരുവമ്പാടി, നെല്ലിപ്പൊയിൽ വില്ലേജുകളിൽ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ, ഭാഗത്തു നിന്ന് ആരംഭിച്ച് സ്വർഗംകുന്നിലൂടെ കള്ളാടിയിലേക്കും അവിടെനിന്ന് മേപ്പാടിയിലേക്കും ആണ് എത്തിച്ചേരുക. 11.1586 ഹെക്ടർ ഭൂമിയാണ് വേണ്ടി വരിക. 6.8 കി.മീ. തുരങ്കം നിർമിക്കണം. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ ഭാഗങ്ങളോടു ചേർന്ന സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വിനോദ സഞ്ചാര വ്യവസായ സംരംഭങ്ങൾ റിസോർട്ടുകൾ, വീടുകൾ, കൃഷി ഭൂമി എന്നിവയെല്ലാം ഇതിൽ ഉണ്ട്.
ഏറ്റെടുക്കുന്നത് കാടിനോടു ചേർന്ന് വളരെ ഉയർന്നതും ചെങ്കുത്തായതുമായ പ്രദേശമാണ്. അരുവികളും പുഴകളും ചേർന്ന ആവാസ വ്യവസ്ഥയെ ബാധിക്കാത്ത വിധത്തിൽ നിർമാണങ്ങൾ നടത്തണം എന്ന നിർദേശം ഉണ്ട്. പദ്ധതിപ്രദേശത്തുള്ള വൃക്ഷലതാതികൾ പരമാവധി സംരക്ഷിച്ച് പരിസ്ഥിതിക്ക് അനുകൂലമായ നിർമാണം ഉറപ്പു വരുത്തണം എന്ന നിർദേശവും ഉണ്ട്. പുഴയും കിണറും യഥാവിധി സംരക്ഷിക്കാൻ മാർഗങ്ങൾ ഉണ്ടാകണം. ഭൂമി ഏറ്റെടുക്കലിനു ന്യായമായ നഷ്ടപരിഹാരം നൽകി പുനരധിവാസത്തിനു ഗതിവേഗം കൂട്ടണം.







