ആൾമാറാട്ടം നടത്തി പരീക്ഷയെഴുതി; വിദ്യാർഥിക്കെതിരെ നടപടി
മുക്കം: വിദൂര വിദ്യാഭ്യാസ പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയുടെ പേരിൽ മുക്കം പോലീസ് കേസെടുത്തു. ഷിബിലി എന്ന വിദ്യാർഥിയുടെ പേരിലാണ് കേസ്. കഴിഞ്ഞ മേയ് 31നാണ് കേസിനാസ്പദമായ സംഭവം. മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ സുന്നിയ അറബിക് കോളേജിൽ നടന്ന നാലാം സെമസ്റ്റർ ബി.എ അറബിക് പരീക്ഷയാണ് ഇയാൾ ആൾമാറാട്ടം നടത്തി എഴുതിയത്. പരീക്ഷയെഴുതേണ്ടിയിരുന്ന മലപ്പുറം വാവൂർ സ്വദേശിയായ വിദ്യാർഥി മുഹമ്മദ് യാസീന് പകരമാണ് ഷിബിലി പരീക്ഷയെഴുതിയത്.
ജൂൺ ഒന്നിന് യാസീൻ പരീക്ഷാഹാളിലെത്തി ഇരിപ്പിടം തിരയുന്നതിൽ സംശയം തോന്നിയ അധ്യാപകൻ കാര്യം തിരക്കിയപ്പോഴാണ് തലേദിവസം നടന്ന പരീക്ഷയെഴുതിയത് താനല്ലെന്ന് വിദ്യാർഥി വെളിപ്പെടുത്തിയത്. തുടർന്ന് കോളേജ് അധികൃതർ സംഭവം സർവകലാശാലയിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന്, സെപ്റ്റംബർ 21ന് സംഭവം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സർവകലാശാല നിർദേശിച്ചതിനെത്തുടർന്നാണ് കോളേജ് അധികൃതർ പോലീസിന് പരാതിനൽകിയത്. സംഭവത്തിൽ ബുധനാഴ്ച കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ വിദ്യാർഥികളായതിനാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.