ബാലവേല; കോഴിക്കോട് 6 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കാരശ്ശേരി : മുക്കം കാരശ്ശേരിയില്‍ നിന്ന് 6 കുട്ടികളെ ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബാലവേല തടയാനായി നടത്തുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ല ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പിലാക്കി വരുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുമായി സംയോജിച്ചു നടത്തിയ ജോയിന്റ് സെര്‍ച്ച് ഡ്രൈവിലാണ് കുട്ടികളെ കണ്ടെത്തിയത്.
കാരശ്ശേരിയിലെ അടയ്ക്ക പൊതിക്കല്‍ കേന്ദ്രത്തില്‍ നിന്നാണ് അസ്സം സ്വദേശികളായ ആറ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ രക്ഷിതാക്കള്‍ക്കൊപ്പം താമസിച്ചു ജോലി ചെയ്യുന്നുവെന്നാണ് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികൾ 6-12 വയസ്സിനിടയിൽ പ്രായമുള്ളവരാണ്.18ഓളം കുട്ടികൾ രക്ഷിതകളോടൊപ്പം ഇവിടെ താമസിച്ചു വരുന്നുണ്ട്.
കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജോയിന്റ് സെർച്ച് ഡ്രൈവിൽ ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം റെസ്ക്യൂ ഓഫീസർ ജൻസിജ പി.കെ, മുക്കം പോലീസ് സി.പി.ഓ രാജേഷ് പി.കെ, കാരശ്ശേരി പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി മുഹമ്മദ്, ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ ലാൽ, താമരശ്ശേരി അഡിഷണൽ ലേബർ ഓഫീസർ ഷൈന എന്നിവർ പങ്കെടുത്തു. തുടർന്നും ഇത്തരം ഡ്രൈവുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.