Karassery

കർഷകർ പ്രതിസന്ധിയിൽ

കാരശ്ശേരി : ഹോർട്ടികോർപ്പ് സ്റ്റാളുകളിൽ ഏത്തവാഴക്കുലകൾ വാങ്ങാത്തതുമൂലം കർഷകർ ദുരിതത്തിൽ. കുല വിളവെടുപ്പുസമയത്ത് ഹോർട്ടികോർപ്പ് സംഭരണം നിർത്തിവെച്ച സാഹചര്യത്തിൽ പൊതുമാർക്കറ്റിൽ സ്വകാര്യകച്ചവടക്കാർക്ക് കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞദിവസം വേങ്ങേരിയിലെ ഹോർട്ടികോർപ്പ് മാർക്കറ്റിൽ നൂറു വാഴക്കുലകളുമായി ചെന്നെങ്കിലും അവിടെ എടുക്കാത്തതിനെത്തുടർന്ന് കിലോയ്ക്ക് 45 രൂപ വരെ താഴ്ത്തി സ്വകാര്യ കച്ചവടക്കാർക്ക് നൽകേണ്ടിവന്നതായി മലയോരമേഖലയിലെ പ്രധാന വാഴക്കർഷകരിൽ ഒരാളായ അടുക്കത്തിൽ മുഹമ്മദ് ഹാജി പറഞ്ഞു.

കിലോയ്ക്ക് 60 രൂപ വരെ വിലയുള്ളപ്പോഴാണ് ഇങ്ങനെ നഷ്ടം സഹിച്ച് വിൽക്കേണ്ടിവന്നത്. കാറ്റും മഴയുംമൂലം കൃഷിനാശം ഉണ്ടാകുന്ന നഷ്ടത്തിനു പുറമേയാണ് കുലവിൽപ്പനയ്ക്കും പ്രതിസന്ധിയുണ്ടാകുന്നത്. ഹോർട്ടികോർപ്പിന് കീഴിലുള്ള പല സ്ഥലങ്ങളിലെയും വിപണനസ്റ്റാളുകൾ അടച്ചതിനാലാണ് ഹോർട്ടികോർപ്പ് വാഴക്കുല സംഭരിക്കാത്തതെന്നാണ് അധികൃതർ പറയുന്നതെന്ന് കർഷകർ പറയുന്നു.

സ്ഥലം പാട്ടത്തിനെടുത്ത് ബാങ്കുകളിൽനിന്ന്‌ വായ്പ്പയെടുത്താണ് ബഹുഭൂരിപക്ഷം കർഷകരും വാഴക്കൃഷി നടത്തുന്നത്. വാഴക്കുലകൾ പൊതുമാർക്കറ്റിൽ മൊത്തവ്യാപാരികൾ എടുക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ കുല പഴുക്കുന്നില്ലെന്ന കാരണംപറഞ്ഞ്‌ പലരും എടുക്കാൻ മടിക്കുകയാണ്. കാലാവസ്ഥ വ്യതിയാനംമൂലം ചില സ്ഥലങ്ങളിൽ കുല പഴുക്കാത്ത പ്രശ്നമുണ്ടെങ്കിലും മലയോരത്ത് ഇത്തരം അവസ്ഥയില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മുൻപും ഇത്തരം പ്രയാസങ്ങളുണ്ടായപ്പോൾ കൃഷിവകുപ്പിന്റെ കീഴിലുള്ള മുക്കം സ്വാശ്രയ കർഷകസമിതിയും കോഴിക്കോട് വേങ്ങേരിയിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ സംഭരണകേന്ദ്രവുമൊക്കെ ഉത്പന്നങ്ങൾ വാങ്ങി കർഷകരെ സഹായിക്കാറുണ്ടായിരുന്നു. അത് കർഷകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമായിരുന്നു. പാട്ടവും വായ്പത്തിരിച്ചടവും സാധ്യമാകാതെ കർഷകർ കടക്കെണിയിലാകുന്ന അവസ്ഥയാണ്. സർക്കാർ മുൻകൈയെടുത്ത് ഹോർട്ടികോർപ്പ് സ്റ്റാളുകൾ തുറന്നുപ്രവർത്തിപ്പിച്ച് വാഴക്കുല സംഭരണം പുനരാരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button