കോഴിക്കോട്ട് 4000 കൊവിഡ് രോഗികൾ വരെ ഉണ്ടായേക്കാം; ബീച്ച് ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് മാത്രം

കോഴിക്കോട്ട് 3000 മുതൽ 4000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക പരിഗണന വേണ്ടവർക്കായി കൊവിഡ് കെയർ സെന്റർ നിർമിക്കും. കൂടാതെ ബീച്ച് ആശുപത്രിയിലിനി കൊവിഡ് ചികിത്സ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ജില്ലയിൽ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിൽ കൊവിഡ് രോഗികൾ വർധിച്ചേക്കാമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ചികിത്സാ സൗകര്യം വർധിപ്പിക്കാൻ തീരുമാനിച്ചത്.
600 ഓക്സിജൻ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും സജ്ജമാക്കും. ഇതിന്റെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ 750 ഓക്സിജൻ സിലിണ്ടറുകളും 150 വെന്റിലേറ്ററുകളും നിലവിലുണ്ടെന്നും എകെ ശശീന്ദ്രൻ. 23 വെന്റിലേറ്ററുകൾ വാങ്ങാനുള്ള സന്നദ്ധത ജില്ലയിലെ എംഎൽഎമാർ അറിയിച്ചിട്ടുണ്ട് ആറ് വെന്റിലേറ്ററുകൾ ലഭിച്ചു. പ്രായമായവർക്കും മറ്റ് രോഗങ്ങൾ അലട്ടുന്നവർക്കുമായി പ്രത്യേകം കൊവിഡ് കെയർ സെന്ററുകൾ തുടങ്ങും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലായിരിക്കും ഇതിന്റെ പ്രവർത്തനമെന്നും മന്ത്രി.







