അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങാൻ 38,900 കോടി രൂപയുടെ അനുമതി
ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
38,900 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 31,130 കോടി രൂപയുടെ പ്രതിരോധസാമഗ്രികൾ വാങ്ങുക. ഇന്ത്യൻ കമ്പനികളിൽ നിന്നാവും പ്രതിരോധ സാമഗ്രികൾ വാങ്ങുക.
12 സുഖോയ് 30 എംകെഐ വിമാനങ്ങളും 21 മിഗ് 29 വിമാനങ്ങളുമുൾപ്പെടെ 33 യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്കായി വാങ്ങുക. ഇതോടൊപ്പം നിലവിലുള്ള 59 മിഗ്-29 വിമാനങ്ങൾ നവീകരിക്കും. റഷ്യയിൽ നിന്നുള്ള പുതിയ മിഗിനും നവീകരണത്തിനുമായി 7418 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സുഖോയ് വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 10,730 കോടി രൂപ ചെലവിൽ നിർമിക്കും.
വ്യോമസേനയ്ക്ക് 200-ഉം നാവികസേനയ്ക്ക് 48-ഉം അസ്ത്ര മിസൈലുകളും ആയിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ കഴിവുള്ള അസ്ത്രയുടെ ദീർഘദൂര ക്രൂസ് മിസൈലുകൾ രൂപകൽപന ചെയ്യാനും വികസിപ്പിക്കും. ഇതിനായി പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന് അനുമതി നൽകി. രണ്ടു പദ്ധതികൾക്കുംകൂടി 20,400 കോടിയോളം രൂപ ചെലവാണ് കണക്കാക്കിയിരിക്കുന്നത്.
നാവിക സേനയ്ക്കായി മിഗ് 29-കെ യുദ്ധവിമാനങ്ങളിൽ മിസൈലുകൾ ഘടിപ്പിക്കുന്നതിന് ഗോവ വ്യോമതാവളത്തിലും ചിലത് വിമാനവാഹിനിയായ ഐഎൻഎസ് വിക്രമാദിത്യയിലും എത്തിക്കും. സോഫ്റ്റ്വേർ അധിഷ്ഠിത സന്ദേശക്കൈമാറ്റ ഉപകരണങ്ങളും പിനാക റോക്കറ്റ് ലോഞ്ചറുകളിലേക്ക് യുദ്ധോപകരണങ്ങൾ വാങ്ങലും ബിഎംപി യുദ്ധവാഹനങ്ങൾ നവീകരിക്കലും ഇടപാടിന്റെ ഭാഗമായി നടക്കും.