അടിയന്തരഘട്ടങ്ങളിൽ ആവശ്യമായ സന്നദ്ധപ്രവർത്തകർ ഇല്ലാത്തത് തിരിച്ചടിയാകുന്നു
കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കപ്പെടുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനുള്ള ഒരു പൊതു വേദി കൂടി ആണ് സന്നദ്ധസേനകൾ.
കഴിഞ്ഞദിവസം ഉറുമിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി മുക്കം ഫയർഫോഴ്സിനും സിവിൽ ഡിഫൻസിനോടൊപ്പം മുക്കം, ഓമശേരി, തെച്യാട്, ചേന്ദമംഗലൂർ, മുറമ്പാത്തി, പെരിവില്ലി, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം സന്നദ്ധസേന പ്രവർത്തകരാണ് തിരച്ചിലിനായ് എത്തിയിരുന്നത്.
മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവമ്പാടി പഞ്ചായത്തിൽ സന്നദ്ധ സേന രൂപീകരണം പ്രാരംഭ നടപടികൾ കൈക്കൊണ്ടെങ്കിലും എങ്ങുമെത്താത്ത അവസ്ഥയിലാണുള്ളത്.
അന്യജില്ലകളിൽ നിന്നും നിരവധി സഞ്ചാരികളാണ് മലയോരത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലയിടങ്ങളും സന്ദർശന നിരോധിത പ്രദേശങ്ങളായി മാറിയെങ്കിലും ലോക് ഡൗൺ ഇളവുകൾ വന്നതോടെ വീണ്ടും സഞ്ചാരികൾ ഇവിടങ്ങളിലേക്കത്തുന്നത് പതിവായിരിക്കുകയാണ്.
നിറയെ കയങ്ങളും ചുഴികളും നിറഞ്ഞ പ്രദേശത്തെ പുഴകളെപടറ്റി അറിയാത്തവരാണ് അപകടങ്ങളിൽ പെടുന്നവരിൽ അധികവും. സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതും പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിക്കുന്നതുമാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായുള്ള സന്നദ്ധ സേനാ രൂപീകരണ നടപടികൾ കാലതാമസം വരുത്താതെ പൂർത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.