ഈങ്ങാപ്പുഴ – കണ്ണോത്ത് റോഡ് നിർമ്മാണ പ്രവർത്തിയിൽ പരാതിയുമായി; എന്റെ നാട് ജനകീയ കൂട്ടായ്മ

കോടഞ്ചേരി: പൊതുമരാമത്ത് വകുപ്പ് താമരശ്ശേരി സെക്ഷൻ പരിധിയിൽ പ്രവർത്തി നടക്കുന്ന ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ് നിർമ്മാണ പ്രവർത്തിയിലെ അപാകതകൾ ചുണ്ടിക്കാട്ടി പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്കും, അസിസ്റ്റന്റ് എഞ്ചിനിയർക്കും എന്റെ നാട് ജനകീയ കൂട്ടായ്മ പരാതി നൽകി.
റോഡ് വീതി കൂട്ടുന്നതിനായി എടുത്തിരിക്കുന്ന ട്രഞ്ചുകളുടെ ആഴക്കുറവും, എം.സാന്റ് കഴുകിയതിന്റെ ക്ലേ വലിയ അളവിൽ ചേർത്തുള്ള ജി എസ് ബിയുടെ ഉപയോഗവുമാണ് പരാതിയിൽ പ്രധാനമായി പരാമർശിച്ചിട്ടുള്ളത്.
എൽ എസ് ജി ഡി ഫണ്ടുപയോഗിച്ച് സമീപ പ്രദേശങ്ങളിൽ ഗതാഗതം വളരെ കുറവുള്ള റോഡ് പ്രവർത്തികളിൽ പോലും റോഡ് വീതി കൂട്ടുന്നതിനായി എടുക്കുന്ന എക്സവേറ്റിങ്ങ് ട്രഞ്ചുകളുടെ ആഴം 30 സെന്റിമീറ്റർ ആയിരിക്കെ വലിയ തോതിൽ ഭാരം കയറ്റികൊണ്ട് നിരവധി വാഹനങ്ങൾ പോകുന്ന പ്രസ്തുത റോഡിന്റെ ട്രഞ്ചുകളുടെ ആഴം 15 സെന്റിമീറ്റർ മാത്രമാണ്.
വിവരാവകാശ നിയമ പ്രാകാരം പ്രവർത്തികളുടെ രേഖകൾ വാങ്ങുകയും, അവ കൃത്യമായി മനസ്സിലാക്കി അപാകതകൾ ബന്ധപ്പെട്ടവരെ അറിയിച്ചുകൊണ്ട് പ്രവർത്തികളുടെ കാവൽക്കാരാകണമെന്ന് വകുപ്പ് മന്തി പറയുമ്പോഴും പരാതിപ്പെടുന്നവർക്കെതിരെ വ്യാജ ആരോപണങ്ങൾ സൃഷ്ടിച്ച് പൊതുജന വികാരം പരാതി നൽകുന്നവർക്കെതിരെ തിരിക്കാനുള്ള പ്രവണതയാണ് നാട്ടിൽ നടക്കുന്നതെന്ന് എന്റെ നാട് ജനകീയ കൂട്ടായ്മ പ്രവർത്തകർ പറയുന്നു. പ്രവർത്തി എസ്റ്റിമേറ്റ് പ്രകാരം കൃതമായി ചെയ്യണമെന്നതു മാത്രമാണ് തങ്ങളുടെ താൽപ്പര്യമെന്നും അതിനായി ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും സംഘടനാ പ്രസിഡന്റ് യു ടി ഷാജു പറഞ്ഞു.







