മതരാഷ്ട്രവാദികളുമായി യു.ഡി.എഫിന് തെളിഞ്ഞ ബന്ധം -എം.എ. ബേബി
തിരുവമ്പാടി : മതരാഷ്ട്രവാദികളുമായി യു.ഡി.എഫിനുള്ള ബന്ധം പകൽപോലെ തെളിഞ്ഞതായി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മതാധിഷ്ഠിത രാഷ്ട്രം നിർമിക്കുമെന്ന് പറയുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധമുള്ളവരാണ് യു.ഡി.എഫ്. തിരുവമ്പാടി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം കൂടരഞ്ഞിയിൽ നടന്ന മുന്നണി തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമപെൻഷനായി 600 രൂപ കൊടുക്കാൻ പറ്റാത്ത പാർട്ടിയാണ് 3000 നൽകും എന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പെൻഷൻതുക പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കൊടുത്തുവീട്ടിയത്.
പറയുന്നതെല്ലാം ചെയ്യുന്ന പാർട്ടിയാണ് സി.പി.എം. എന്നും സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ടുണ്ടായതെന്നും ബേബി പറഞ്ഞു.
കോൺഗ്രസിൽനിന്ന് രാജിവെച്ച കെ.സി. റോസക്കുട്ടിയുമായി നേരത്തേ സുൽത്താൻ ബത്തേരിയിൽ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിനോടുള്ള അതൃപ്തിയായിരുന്നു അന്നവർ പ്രകടിപ്പിച്ചത്. സാഹചര്യങ്ങൾ പരിശോധിച്ചശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു അവർ അന്ന് പറഞ്ഞത്-ബേബി വ്യക്തമാക്കി.
എൽ.ജെ.ഡി. ദേശീയസമിതി അംഗം പി.എം. തോമസ് അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ., ടി. വിശ്വനാഥൻ, കെ.എം. അബ്ദുറഹ്‌മാൻ, നാസർ കൊളായി, ഷൈജു, ജലീൽ കൂടരഞ്ഞി എന്നിവർ സംസാരിച്ചു.