തിരുവമ്പാടിയിൽ കണ്ടെയിൻമെന്റ് സോൺ നിർണയിക്കുന്നതിൽ ഇരട്ടത്താപ്പെന്ന് സിപിഐ (എം ) ആരോപണം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കണ്ടെയിൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിലും ഭരണസമിതി ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തി. ഓഗസ്റ്റ് 9ന് പതിനാലാം വാർഡിൽ 20 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ഡി എം ഓ വാർഡ് കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നേ ദിവസം തന്നെ 3 കേസുകൾ നെഗറ്റീവായി റിലീസ് ആയതിനാൽ തിരുവമ്പാടി ടൗണിൽ പിൻസീറ്റ് ഭരണം നടത്തുന്ന ഭരണക്കാരുടെ ചില സ്വന്തക്കാർക്ക് വേണ്ടി ഡി എം ഒയിൽ സ്വാധീനം ചെലുത്തി സോൺ ഒഴിവാക്കുകയും ചെയ്തെന്നാണ് ആരോപണം ഉയരുന്നത്.
കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഏഴു ദിവസം കഴിഞ്ഞു മാത്രമേ സോണിൽ മാറ്റം വരുത്താൻ കഴിയൂ എന്നിരിക്കെ ഇതെങ്ങനെ സംഭവിച്ചുവെന്നും ചോദ്യം ഉയരുന്നുണ്ട്. ഓഗസ്റ്റ് 10ന് പതിനൊന്നാം വാർഡിൽ 21 കേസുകൾ ഉണ്ടായതിനാൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും മൂന്നു കേസുകൾ നെഗറ്റീവായി റിലീസ് ആയെങ്കിലും സോണിൽ മാറ്റം വരുത്തണമെങ്കിൽ ഏഴു ദിവസം കഴിയണമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു.
കോവിഡിനെ നേരിടുന്ന കാര്യത്തിൽ പോലും രാഷ്ട്രീയം കാണുന്ന തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് തിരുത്തണമെന്ന് സിപിഐ(എം) തിരുവമ്പാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.