കാട്ടാന ആക്രമണം: പ്രതിരോധ പദ്ധതികൾ നടപ്പാക്കും; കൂടരഞ്ഞിയിൽ വനം സംരക്ഷണ സമിതി രൂപീകരിക്കും
കൂടരഞ്ഞി: പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധയിടങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചതു ചർച്ച ചെയ്യാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. കോഴിക്കോട് – മലപ്പുറം ജില്ലകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗമാണു കക്കാടംപൊയിലിൽ ചേർന്നത്.
വനം സംരക്ഷണ സമിതി (വിഎസ്എസ്) രൂപീകരിച്ച് പ്രദേശത്തെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും നാട്ടുകാരുടെ സഹകരണത്തോടെയും പ്രദേശത്തെ കാടുകൾ തെളിക്കാനും തീരുമാനിച്ചു. കൃഷി നാശം നേരിട്ടവരുടെ കണക്ക് അടിയന്തരമായ ശേഖരിച്ച് നഷ്ടപരിഹാരം ഉറപ്പാക്കാനും ഫണ്ട് അനുവദിക്കുന്ന മുറയ്ക്കു മലപ്പുറം വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാനും യോഗത്തിൽ ധാരണയായി.
ലിന്റോ ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിഎഫ്ഒ എം.രാജീവൻ, കൊടുമ്പുഴ ഡപ്യൂട്ടി റേഞ്ചർ ഓഫിസർ കെ.ഷാജീവ്, താമരശ്ശേരി റേഞ്ച് ഓഫിസർ എം.കെ.രാജീവ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, കൂടരഞ്ഞി കൃഷി ഓഫിസർ പി.എം.മുഹമ്മദ്,പീടികപ്പാറ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.പ്രസന്നകുമാർ, ഗ്രേഡ് ഓഫിസർ കെ.സതീഷ് പഞ്ചായത്ത് അംഗങ്ങളായ ജറീന റോയി, എൽസമ്മ ജോർജ്, സീന ബിജു,ബിന്ദു ജയൻ എന്നിവർ പ്രസംഗിച്ചു.