വൈശ്യംപുറം തൂക്കുപാലം വന്നില്ല; തറക്കല്ലിട്ടതിന് ഇന്ന് ഒന്നാംപിറന്നാൾ
കാരശ്ശേരി: നാട്ടുകാർ ആറ്റുനോറ്റു കാത്തിരുന്ന വൈശ്യംപുറം തൂക്കുപാലത്തിന് തറക്കല്ലിട്ടിട്ട് ബുധനാഴ്ച ഒരുവർഷം തികഞ്ഞു. പക്ഷേ, പാലമിപ്പോഴും സ്വപ്നംമാത്രം. കല്ലിട്ടതിനപ്പുറം പ്രവൃത്തി തുടങ്ങുന്നതിന് ഒരു നടപടിയും ഇതുവരെ തുടങ്ങിയില്ല.
കാരശ്ശേരി പഞ്ചായത്തിനെയും മുക്കം മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചുകൊണ്ട് ഇരുവഞ്ഞിപ്പുഴയിൽ വൈശ്യംപുറം കടവിൽ തൂക്കുപാലത്തിന് 2021 ഫെബ്രുവരി 16-നാണ് അന്നത്തെ എം.എൽ.എ. ജോർജ് എം. തോമസ് തറക്കല്ലിട്ടത്. അതിനുമുമ്പ് ഇവിടെ കോൺക്രീറ്റ് പാലം അനുവദിച്ച് രണ്ടുകോടിരൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും തുടർനടപടികളില്ലാതെ നാലുവർഷം പിന്നിട്ടപ്പോഴാണ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.34 കോടിരൂപ വകയിരുത്തി തൂക്കുപാലം അനുവദിച്ചത്. കടവിൽപാലം 25 വർഷംമുമ്പുമുതലുള്ള തിരഞ്ഞെടുപ്പു വാഗ്ദാനമാണ് .
കാരശ്ശേരി പഞ്ചായത്തിലെ വൈശ്യംപുറം, കാരശ്ശേരി, ചീപ്പാൻകുഴി, നാഗേരിക്കുന്ന്, മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി, ആറ്റുപുറം, കുറ്റിപ്പാല, പൊറ്റശ്ശേരി, മാമ്പറ്റ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വൈശ്യംപുറം കടവിലെ തൂക്കുപാലം. പുഴയ്ക്കക്കരെയിക്കരെയുള്ള അടുത്തടുത്ത ഈ സ്ഥലങ്ങളിലേക്ക് വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള യാത്രക്കാർ മുക്കം ചുറ്റിക്കറങ്ങി കിലോമീറ്ററുകൾ താണ്ടിയാണ് നിലവിൽ പോകുന്നത്.