കാനഡയിൽ വെള്ളച്ചാട്ടത്തിൽ മരിച്ച വ്‌ളോഗർ രാജേഷ് ജോണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
തിരുവമ്പാടി : കാനഡയിൽ വെള്ളച്ചാട്ടത്തൽ മരിച്ച പ്രമുഖ ഫിഷിങ് വ്‌ളോഗർ രാജേഷ് ജോണി (35) ന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. അന്ന് ഉച്ചയ്ക്ക് 2.30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
കാളിയാംപുഴ ഇരുമ്പകം പാണ്ടിക്കുന്നേൽ ബേബി, വാളിപ്ലാക്കൽ-വൽസമ്മ ദമ്പതിമാരുടെ മകനായ രാജേഷ് ജോൺ വർഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് മീൻപിടിക്കാനായി കാനഡയിലെ താമസ സ്ഥലത്തുനിന്നും പോകുന്നത്. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗണ്ടിൽ വാഹനം കണ്ടെത്തുകയുണ്ടായി. അവിടെനിന്ന് ഏകദേശം 400 മീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൈയിൽനിന്നു പോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് എടുക്കാനുള്ള ശ്രമത്തിനിടയിൽ തെന്നിവീഴുകയായിരുന്നുവെന്നാണ് നിഗമനം. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുകയായിരുന്നു.