കോവിഡു രണ്ടാം തരംഗം; മലയോര മേഖലയിൽ നിയന്ത്രണം കർശനമാക്കി
മുക്കം: മലയോരത്ത് കോവിഡു രണ്ടാം തരംഗം നിയന്ത്രണത്തിനു വഴങ്ങാതായതോടെ മുക്കം നഗരസഭയിലെ മൂന്നു വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്, ഏഴു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണും ആയി.18, 20, 25 വാർഡുകളാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ. 06, 09, 13, 15, 17, 20, 21 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.
ഇന്നലെ മുക്കം സിഎച്ച്സി യിൽ സ്രവപരിശോധന നടന്നില്ലെങ്കിലും മറ്റിടങ്ങളിൽ നടത്തിയ പരിശോധനയിൽ 38 പേർക്കു രോഗം സ്ഥിരീകരിച്ചു. കാരശേരിയിൽ ഇന്നലെ 34 പേർകൂടി രോഗബാധിതരായതോടെ 277 പേർ ചികിത്സയിലാണ്. തിരുവമ്പാടിയിൽ ഇന്നലെ 28 പേർക്കു കൂടി കോവിഡ് പോസിറ്റീവായി. കൂടരഞ്ഞിയിൽ ഇന്നലെ ഒൻപതു പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം107 ആയി ഉയർന്നു. കൊടിയത്തൂരിലും രോഗവ്യാപനം തുടരുന്നു. യൂണിറ്റി വനിത സഹകരണ സംഘത്തിലെ ജീവനക്കാരിക്ക് കോവിഡ് ബാധിച്ചതോടെ സംഘം ഓഫീസ് താത്കാലികമായി അടച്ചു. ഇവിടെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.
ഇതിനിടെ മുക്കം സിഎച്ച്സി യിൽ ദിവസം 200 പേർക്ക് വീതം പ്രതിരോധ കുത്തിവയ്പ് നൽകാൻ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നതും അവിടെ കയറിയെത്താൻ പലരും പാടുപെടുന്നതും പരാതിക്കിടയാക്കുന്നുണ്ട്. കോണി കയറാതെ ഈ കേന്ദ്രത്തിലെത്താൻ യാതൊരു മാർഗവുമില്ലാത്തതിനാൽ കുത്തിവയ്പ്പെടുക്കാനെത്തുന്ന വൃദ്ധരും അവശരും വീൽചെയറിലും മറ്റുംഎത്തുന്ന കിടപ്പുരോഗികളും മറ്റും മുകളിലെത്താൻ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. സാഹസപ്പെട്ട് മുകൾനിലയിൽ എത്തിയാൽ കുത്തിവയ്പിന് ഊഴം കാത്തിരിക്കേണ്ടത് ഇടുങ്ങിയ കോണിക്കൂട്ടിലാണ്.
കുത്തിവയ്പ് കഴിഞ്ഞാൽ അര മണിക്കൂർ നിരീക്ഷണത്തിലിരിക്കേണ്ടതും മറ്റൊരു ഇടുങ്ങിയ മുറിയിൽത്തന്നെ. താഴെ ടോക്കൺ ലഭിക്കാൻ കാത്തു നിൽക്കേണ്ടതും തകരം കൊണ്ടുള്ള മേൽപുരയ്ക്കു താഴെ സ്ഥലസൗകര്യമില്ലാത്തിടത്ത്. 20 ആൾക്കുപോലും അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യം ഇവിടെയില്ല