ചാലിയാറിലും ഇരുവഞ്ഞി പുഴയിലും ഉല്ലാസയാത്രക്ക് ഇനി സൗരോർജ ബോട്ടുകൾ
മുക്കം: കോവിഡൊന്ന് കഴിഞ്ഞോട്ടെ, ഇരുവഞ്ഞിപ്പുഴയുടെ ഓളങ്ങളിൽ ഉല്ലാസയാത്രചെയ്ത് പോസിറ്റീവ് ഊർജം നേടാം. സൗരോർജം പിൻബലമേകുന്ന ഒന്നാംതരം സോളാർ ബോട്ടിൽ. പത്തുപേർക്കുവരെ ഒരുമിച്ചുപോകാവുന്ന ബോട്ട് ഇനി ചാലിയാറിലും ഇരുവഞ്ഞിയിലും ഓളപ്പരപ്പുകൾക്ക് പുളകമാവും. ഒട്ടും മലിനീകരണമില്ല, ശബ്ദശല്യമില്ല, ഇന്ധനച്ചെലവില്ല, ഓളത്തിന്റെ ശക്തിയിൽ തീരമിടിയില്ല .ബോട്ടിന്റെ മെച്ചങ്ങൾ പലത്.
കൊറിയയിൽനിന്നുള്ള എൻജിനും ഹോളണ്ടിൽനിന്നുള്ള ബോഡിയും ഇറക്കുമതിചെയ്ത പാനലുമെല്ലാം ചേർന്നപ്പോഴാണ് 36,000 രൂപ ചെലവിൽ സൗരോർജ ബോട്ടൊരുങ്ങിയത്.
54 എൽ.ബി.എസ്. എൻജിന് 20,000 രൂപയും പാനലിന് 10,000 രൂപയുമായി. മാവൂർ മുതൽ മുക്കം വരെയുള്ള ഭാഗങ്ങളിൽ പരിക്ഷണയാത്ര നടത്തി. ഈ ഭാഗങ്ങളിൽ ജനകീയ കൂട്ടായ്മ പുഴയിലെ മാലിന്യം നീക്കംചെയ്തതിനാൽ ബോട്ടിന്റെ യാത്ര സുഗമമായി. ഒരിക്കൽ ചാർജായാൽ ബാറ്ററി അഞ്ചുമണിക്കൂർ ബോട്ട് ഓടാൻ സജ്ജമാവും. സൂര്യപ്രകാശമില്ലാത്തപ്പോൾ പ്രവർത്തിക്കാൻ 150 എ.എച്ചിന്റെ ബാറ്ററിയുമുണ്ട്.