തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം തുറന്നില്ല; സഞ്ചാരികൾ നിരാശരായി മടങ്ങി
കോടഞ്ചേരി∙ലോക്ഡൗൺ ഒഴിവാക്കിയ ഇന്നലെ അവധി ദിനം ആഘോഷിക്കാൻ തുഷാരഗിരിയിൽ എത്തിയ സഞ്ചാരികൾക്ക് നിരാശ. വനം വകുപ്പ് ഇന്നലെ തുഷാരഗിരിയിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചില്ല. വനം വകുപ്പിൽ നിന്നു കിട്ടിയ ഉത്തരവിൽ തിങ്കൾ മുതൽ ശനി വരെയാണ് ടൂറിസ്റ്റ് കേന്ദ്രം തുറക്കാൻ അനുമതി എന്നാണ് തുഷാരഗിരി ഇക്കോ ടൂറിസം അധികൃതർ പറഞ്ഞത്. നൂറുകണക്കിനാളുകളാണ് ഇന്നലെ തുഷാരഗിരിയിൽ എത്തിയത്. കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാന പാതയിലെ തുഷാരഗിരി പാലത്തിൽ സഞ്ചാരികളുടെയും വാഹനങ്ങളുടെയും നീണ്ട നിരയായിരുന്നു.
അന്യജില്ലകളിൽ നിന്നും കുടുംബാംഗങ്ങളോടൊത്ത് എത്തി തുഷാരഗിരി വെള്ളച്ചാട്ടങ്ങൾ കാണാനാകാതെ നിരാശരായി മടങ്ങിയ പലരും വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചു. തുഷാരഗിരിയിലെ ആർച്ച് മോഡൽ പാലവും ചാലിപ്പുഴയും, ചക്കിപ്പാറ മിനി ഡാമും കണ്ടാണ് സഞ്ചാരികൾ മടങ്ങിയത്. അതേ സമയം ഡിടിപിസിയുടെ കീഴിലുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ തുറക്കുകയും ജീവനക്കാരും എത്തിയിരുന്നു. ഡിടിപിസിയുടെ അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ടൂറിസ്റ്റുകൾക്ക് ഇന്നലെ പ്രവേശനം അനുവദിച്ചിരുന്നു. ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോട് പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിലും ഇന്നലെ അനേകം ടൂറിസ്റ്റുകൾ എത്തി.