ക്വാറന്റയിൻ നിർദ്ദേശം ലംഘിച്ച യുവാവിനെതിരെ കേസ്സെടുത്തു.

തിരുവമ്പാടി : മാർച് മാസം 15 ന് സൗദി അറേബിയയിൽ നിന്നും തിരുവമ്പാടിയിലെത്തിയ മറിയപ്പുറം സ്വദേശിയായ കൽപ്പൂർ വീട്ടിൽ റസാഖിന്റെ മകൻ റമീസിന്റെ പേരിലാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്.
മുംബൈയിൽ നിന്ന് കണ്ണൂർ എയർ പോർട്ടിലിറങ്ങി ടാക്സിയിൽ നാട്ടിലെത്തിയ ഇയാളെ ഇരുപത്തിയെട്ട് ദിവസം ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു.
എന്നാൽ നിരീക്ഷണ കാലാവധി ക്കുള്ളിൽ കഴിഞ്ഞ ദിവസം ഇയാൾ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്കൊപ്പം പുറത്തിറങ്ങി കടയിലും മറ്റും പോകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി ഇയാൾ ഗൃഹ നിരീക്ഷണ നിർദ്ദേശം ലംഘിച്ചതായി കണ്ടെത്തി.
നിരീക്ഷണ കാലാവധി പൂർത്തിയാക്കാതെ ഇയാൾ നടത്തിയ പ്രവൃത്തി രോഗവ്യാപനത്തിന് ഇടവരുത്തും എന്നതിനാൽ ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ കേസ്സെടുത്തു.
വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വന്നവരും നിശ്ചിത കാലാവധി വരെ ഗൃഹ നിരീക്ഷണത്തിൽ തുടരണമെന്നും രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടു.
നിസ്സഹകരണം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് പോലീസും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി.







