ഷിഗല്ല; ആനയാംകുന്നിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് കുന്നേരി ഭാഗത്ത് ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,കുടുംബാരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും കാരണം കഴിഞ്ഞ ദിവസം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ സഹോദരനും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സമീപ പ്രദേശത്തെ വീടുകളിൽ പനി, വയറിളക്ക ലക്ഷണമുള്ളവരെകണ്ടെത്തുന്നതിനായി സർവേയും കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി. പ്രവർത്തങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാരായ ചന്ദ്രൻ, സുധ,വാർഡ് അംഗം കുഞ്ഞാലി മമ്പാട്ട്, ആശ വർക്കർ എം.ദേവി എന്നിവർ നേതൃത്വം നൽകി.
പനി, വയറിളക്ക രോഗം എന്നിവ ഉണ്ടെങ്കിൽ ഉടനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും കിണറുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധിയുള്ള വെള്ളം മാത്രം കുടിക്കണമെന്നും മെഡിക്കൽ ഓഫീസർ പി. സജ്നയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിതയും അറിയിച്ചു.