മുക്കം അഗ്നിരക്ഷാ നിലയത്തിന് കീഴിലെ ആപത് മിത്ര പരിശീലനം അന്തിമഘട്ടത്തിൽ
മുക്കം: ദുരന്തസമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സേനാവിഭാഗങ്ങളെ സഹായിക്കാനും ജനങ്ങളുടെ സഹായത്തിനുമായി സംഘടിപ്പിക്കുന്ന ആപത് മിത്ര പദ്ധതി അന്തിമഘട്ടത്തിൽ. അഗ്നിരക്ഷാ സേനയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. അഗ്നിരക്ഷാസേന നിലയങ്ങൾ കേന്ദ്രീകരിച്ച് 18-നും 40-നും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് 2400 രൂപ നൽകും. ഇതിനുപുറമേ അടിയന്തര പ്രതികരണ കിറ്റ്, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പരിരക്ഷ, സർട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ലഭ്യമാക്കും.
മുക്കം അഗ്നിരക്ഷാ നിലയത്തിന് കീഴിലെ പരിശീലനം അന്തിമഘട്ടത്തിലാണിപ്പോൾ. പന്ത്രണ്ട് ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം. റോപ്പ് റെസ്ക്യൂ, വാട്ടർ റെസ്ക്യൂ എന്നിവയിലാണ് പരിശീലനം നൽകുന്നത്. ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് മുക്കം നിലയത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ പി.കെ പ്രമോദ്, സി.കെ മുരളീധരൻ, സീനിയർ റെസ്ക്യൂ ഓഫീസർമാരായ എം.സി മനോജ്, എം.സി അബ്ദുൽ ഷുക്കൂർ, ഓഫീസർമാരായ റാഷിദ് ലിജാം, മനു പ്രസാദ്, കെ.ടി ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.