അപകടാവസ്ഥയിൽ തോട്ടുമുക്കം പനമ്പിലാവ് പാലം

കൊടിയത്തൂർ : തോട്ടുമുക്കം പനമ്പിലാവ് പാലത്തിൽ അപകടം പതിയിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. വീതി വളരെക്കുറഞ്ഞതും പഴക്കംചെന്നതുമായ കുപ്പിക്കഴുത്ത് പാലത്തിൽ വലിയ ദുരന്തസാധ്യത നിലനിൽക്കുന്നത് മാതൃഭൂമി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, നടപടികളൊന്നുമുണ്ടായില്ല.
ബുധനാഴ്ച രാത്രി പാലത്തിൽനിന്ന് കാർ പുഴയിൽ പതിച്ചുണ്ടായ അപകടത്തിൽ വൻദുരന്തമാണ് ഒഴിവായത്. കാറിലുണ്ടായിരുന്ന രണ്ടാളുകൾക്കും കാർ വെള്ളത്തിൽ താഴ്ന്നുപോകുന്നതിനുമുൻപ് ഡോർതുറന്ന് പുറത്തുചാടി രക്ഷപ്പെടാൻ കഴിഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വിവരം നാട്ടുകാർ ആരും അറിഞ്ഞില്ല. നേരംവെളുത്ത് ഇതിലേവന്ന യാത്രക്കാരാണ് വെള്ളത്തിന്റെ മുകളിൽ കാറിന്റെ രണ്ട് ചക്രങ്ങൾകണ്ട് അപകടം നടന്ന വിവരമറിയുന്നത്. അപകടത്തിൽപ്പെട്ടവർ മുക്കം പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ച് പോവുകയായിരുന്നു. കക്കാടംപൊയിലിൽനിന്ന് മടങ്ങിവരുകയായിരുന്ന കടുങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.