സംസ്ഥാനപാത നവീകരണം; അഗസ്‌ത്യൻമുഴിഭാഗത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാവുന്നു
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് മുക്കം മുതൽ അഗസ്ത്യൻമുഴി വരെയുള്ളഭാഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു.
മിനി സിവിൽസ്റ്റേഷനു മുൻവശത്തെ ബസ് കാത്തിരിപ്പുകേന്ദ്ര നിർമാണം, ടേക്ക് എ ബ്രേക്ക് പദ്ധതി, അഗസ്ത്യൻമുഴിയിലെ ആൽമരം, സെയ്‌ൻറ്് ജോസഫ് ആശുപത്രിക്ക് മുൻവശത്തെ വെള്ളക്കെട്ട് എന്നിവയായിരുന്നു പ്രധാന വെല്ലുവിളികൾ. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായതായി സ്ഥലം സന്ദർശിച്ച നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനി സിവിൽസ്റ്റേഷനുസമീപം ബസ് കാത്തിരിപ്പുകേന്ദ്രം സൗകര്യപ്രദമായ രീതിയിൽ നിർമിക്കും. ഈഭാഗത്തെ ഓവുചാൽ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന് പിറകുവശത്തായി നിർമിക്കാനും അങ്ങാടിയിലെ ആൽമരം നിലനിർത്താനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
സെയ്‌ൻറ്് ജോസഫ് ആശുപത്രിക്കു സമീപത്തെ ഇടറോഡുകളിലൂടെവരുന്ന വെള്ളം ഓവുചാലിലെത്തിക്കാൻ സംവിധാനമൊരുക്കുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭാ കൗൺസിലർ പി. ജോഷില, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു.