വനിതാ മാധ്യമപ്രവർത്തകർക്ക് വ്യാപകമായി കത്ത് രൂപത്തിൽ അശ്ലീല സന്ദേശം ലഭിക്കുന്നതായി പരാതി.
കോഴിക്കോട്: കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്ക് വ്യാപകമായി കത്ത് രൂപത്തിൽ അശ്ലീല സന്ദേശം ലഭിക്കുന്നതായി പരാതി. പേരോ വിലാസമോ ഇല്ലാത്ത ലൈംഗീക ചുവയുള്ള കത്ത് പലതവണ ലഭിച്ചതായി മാതൃഭൂമി ഡോട്ട് കോമിലെ മാധ്യമപ്രവർത്തക നിലീന അത്തോളിയാണ് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ കേരളത്തിലെ പല പ്രമുഖ വനിതാ മാധ്യമപ്രവർത്തകരും സമാനമായ തുറന്നുപറച്ചിലുകളുമായി രംഗത്തുവന്നിട്ടുണ്ട്.
വനിതകൾക്ക് മാത്രമല്ല, അപൂർവം ചില പുരുഷന്മാർക്കും ഇത്തരം കത്തുകൾ ലഭിച്ചിട്ടുണ്ടെന്നാണ് നിലീന അത്തോളിയുടെ കുറിപ്പിന് ലഭിച്ച പ്രതികരണം. പലരും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കത്ത് അയക്കുന്ന ആളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
വനിതാമാധ്യമപ്രവർത്തകർ പേര് വെച്ച് പത്രങ്ങളിലോ ആനുകൂലികങ്ങളിലോ വാർത്തകൾ കൊടുക്കുന്നതിന്റെ അടുത്തദിവസങ്ങളിലാണ് സ്ഥാപനത്തിന്റെ വിലാസത്തിൽ കത്ത് ലഭിക്കുന്നത്. അമ്മയേയും സഹോദരിമാരേയും ലൈംഗീകമായി ഉപദ്രവിച്ചതിന്റേയും മറ്റും വിവരണങ്ങളും ദ്വയാർഥ പ്രയോഗങ്ങളുമാണ് മിക്കപ്പോഴും കത്തിന്റെ ഉള്ളടക്കം.
കത്തിന് മുകളിലെ സീലിൽ നിന്ന് വ്യക്തമാവുന്ന ചുരുങ്ങിയ സൂചനകൾ മാത്രം ഉപയോഗിച്ച് കത്ത് അയച്ച ആളെ കണ്ടുപിടിക്കാനാവുമോ എന്ന് ചോദിച്ചുകൊണ്ടാണ് നീലിന അത്തോളിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.