കനത്ത മഴയിലും കാറ്റിലും വ്യാപക വാഴക്കൃഷി നാശം
കാരശ്ശേരി: കനത്ത വേനൽ മഴയിലും കാറ്റിലും ഏത്തവാഴക്കൃഷിക്ക് വ്യാപകമായ നാശം, കാരശ്ശേരി പഞ്ചായത്തിൽ മാത്രം കഴിഞ് ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ 3000ത്തിലധികം വാഴകളാണ് നശിച്ചത്. മൂപ്പെത്തി വിളവെടുക്കാറായ വാഴകളാണ് ഒടിഞ്ഞു നശിക്കുന്നത്. അടുക്കത്തിൽ മുഹമ്മദ് ഹാജി, ലത്തീഫ് പനങ്ങാംപുറം, അഹമ്മദ് കുട്ടി എടക്കണ്ടി, ശാന്ത പൂച്ചോത്തിയിൽ, ചന്ദ്രൻ ചാത്തമംഗലം, ഇ.പി ബാബു, വഹാബ് പുതിയോട്ടിൽ, വിജയൻ ചാത്തമംഗലം തുടങ്ങിയ കർഷകർക്കെല്ലാം വലിയ നാശനഷ്ടം നേരിട്ടു. പാട്ടത്തിനെടുത്ത പറമ്പുകളിൽ ബാങ്ക് വായ്പയെടുത്ത് കൃഷിചെയ്യുന്നവരാണ് ഇവരെല്ലാം. നേന്ത്രവാഴയ്ക്ക് 45 രൂപവരെ വിലയുണ്ടായിരുന്നത് 25 രൂപയായി താഴ്‌ന്നിട്ടുണ്ട്.
പ്രധാന വിളവെടുപ്പ് സീസണിൽത്തന്നെ വാഴക്കുലയെടുക്കാൻ ആളില്ലാത്ത പ്രതിസന്ധിയും കർഷകർ നേരിടുകയാണ്. ഇക്കൂട്ടത്തിലാണ് ദുരിതം വർദ്ധിപിച്ചുകൊണ്ട് പ്രകൃതിക്ഷോഭം കാരണം വാഴകൾ നശിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും വാഴക്കുലകൾ വൻതോതിൽ എത്തുന്നതാണ് വിലകുറയാനും മാർക്കറ്റ് ഇല്ലാതാകാനും കാരണമായി പറയപ്പെടുന്നത്. കർഷകർ പ്രധാനമായി ആശ്രയിക്കുന്ന വേങ്ങേരിയിലെ ഹോർട്ടികോർപ്പിന്റെ മാർക്കറ്റിലും വാഴക്കുലയെടുക്കുന്നത് വളരെ പരിമിതമായ അളവിലാക്കിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച 30 രൂപ താങ്ങുവിലയും ലഭ്യമാക്കാൻ നടപടികളായിട്ടില്ല. കാരശ്ശേരി പഞ്ചായത്തിലെ വാഴക്കൃഷി നശിച്ച സ്ഥലങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.